Views

ലഹരി വ്യാപനം അപകടകരമായ നിലയിൽ, കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ ശക്തമായ ഇടപെടലുകൾക്ക് തയ്യാറാകണം
  • 30 Jul
  • 2023

ലഹരി വ്യാപനം അപകടകരമായ നിലയിൽ, കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ ശക്തമായ ഇടപെടലുകൾക്ക് തയ്യാറാകണം

ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണ്. വലിയ വാർത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണം. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളും, ലഹരി ഉപയോഗം പതിവായി നടക്കുന്ന ഇടങ്ങളും, സ്ഥിരമായി ലഹരി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നിരീക്ഷണ വിധേയമാക്കണം. NDPS (Narcotic-Drugs and Psychotropic Substances Act 1985) നിയമത്തിൽ കാലികമായ പരിഷ്കരണങ്ങൾ വരുത്തണം. മയക്കുമരുന്ന് ഉപയോഗത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹന ലൈസൻസ് റദ്ദാക്കണം. പതിവായി കേസുകളിൽ അകപ്പെടുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെങ്കിൽ ലഹരി വിമുക്തി ലക്‌ഷ്യം വച്ചുകൊണ്ടുള്ള തടവ് ശിക്ഷ നടപ്പാക്കാൻ NDPS നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരണം. ലഹരിക്ക് അടിമപ്പെട്ടവർ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും സമൂഹത്തിന്റെ സുരക്ഷിതത്വ ബോധത്തിന് വെല്ലുവിളിയുയർത്തുന്നതും അതീവ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.

********

കൊച്ചി: അടുത്തടുത്ത ദിവസങ്ങളിൽ കേരളത്തെ നടുക്കിയ രണ്ടു ദാരുണ മരണങ്ങളിലും വില്ലൻ ലഹരി. മൂവാറ്റുപുഴയിൽ കഴിഞ്ഞ ബുധനാഴ്ച കോളജ്‌ വിദ്യാർഥിനി കൊല്ലപ്പെട്ട ബൈക്കപകടത്തിലും ആലുവയിൽ വെള്ളിയാഴ്ചയുണ്ടായ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിലും പ്രതികൾ സംഭവ സമയങ്ങളിൽ ലഹരി ഉപയോഗിച്ചിരുന്നെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. മൂവാറ്റുപുഴ നിർമല കോളജിലെ ബികോം അവസാനവർഷ വിദ്യാർഥിനി വാളകം സ്വദേശിനി ആർ. നമിത(20)യാണു 26ന്‌ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത്‌. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി അനുശ്രീ രാജി(20)ന്‌ ഗുരുതര പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു കോളജിൽനിന്നിറങ്ങി റോഡ്‌ കുറുകേ കടക്കുന്നതിനിടെ ഇരുവരെയും മുവാറ്റുപുഴ ഭാഗത്തുനിന്ന്‌ അമിതവേഗതയിൽ വന്ന ബൈക്ക്‌ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എനാനെല്ലൂർ സ്വദേശി അൻസൺ (22) ഓടിച്ചിരുന്ന ബൈക്കാണു വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചത്‌. അപകടം നടക്കുമ്പോൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു. കൊലപാതകശ്രമം, കഞ്ചാവ്‌ വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അൻസൺ സ്ഥിരമായി ലഹരി ഉപ യോഗിക്കാറുണ്ടെന്നും പോലീസ്‌ പറഞ്ഞു. ഇയാൾക്കെതിരേ നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്‌. 

ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ബീഹാർ സ്വദേശി അസ്ഫാക്‌ ആലം കൃത്യം നടത്തുമ്പോൾ അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പോലീസ്‌ പിടികൂടുമ്പോൾ ഇയാൾ വലിയതോതിൽ ലഹരി ഉള്ളിൽച്ചെന്നു നേരെനിൽക്കാനാകാത്ത അവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെയാണു പ്രതിയിൽനിന്ന്‌ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ചോദിച്ചറിയാനായത്‌. 

(വാർത്തയ്ക്ക് കടപ്പാട്: ദീപിക, 30/ 07/ 2023)