വിശുദ്ധവാരത്തിന്റെ സമീപദിവസങ്ങളിൽ ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ്യുടെ ഒരു പ്രത്യേക ഉത്തരവ് വിവാദമായി മാറിയിരുന്നു. കേരളത്തിലെ ജയിലുകളിൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്ന സംഘടനകൾക്കും ഗ്രൂപ്പുകൾക്കും മുമ്പുണ്ടായിരുന്ന പ്രവേശനസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. കേരളത്തിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന കെസിബിസിയുടെ ജയിൽ മിനിസ്ട്രിയുടെ സംവിധാനങ്ങൾക്കുൾപ്പെടെ പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യമാണ് അതോടെ ഉടലെടുത്തത്. ഇന്ത്യയുൾപ്പെടെ വിവിധ ലോകരാജ്യങ്ങളിൽ കത്തോലിക്കാ സഭയുടെ തടവറ പ്രേഷിതത്വ സംഘടനകൾ കൂടുതൽ തീക്ഷ്ണതയോടെ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നവർക്കിടയിലേയ്ക്ക് കടന്നുചെല്ലുന്ന നാളുകളാണ് വിശുദ്ധവാരം.
വിശുദ്ധവാരത്തിനു മുന്നോടിയായി ഇത്തരമൊരു ഉത്തരവ് പുറത്തുവരാൻ ഇടയായത് സഭയുടെ തടവറ പ്രേഷിത പ്രവർത്തനങ്ങൾക്ക് എതിരായ നീക്കമായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. വളരെ വർഷങ്ങളായി ഈ മേഖലയിൽ കത്തോലിക്കാപ്രേഷിതർ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്ന പശ്ചാത്തലത്തിലും അത്തരം പ്രവർത്തനങ്ങൾ വളരെയേറെ തടവുപുള്ളികളുടെ ജീവിത പരിവർത്തനത്തിന് കാരണമാകുന്നതിനാലും ആ നീക്കം വലിയ വിമർശനങ്ങൾക്ക് കാരണമായി മാറുകയും പ്രതിഷേധ സ്വരങ്ങൾ ഉയരുകയുമുണ്ടായി. ഒടുവിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വഴിയായി ഉത്തരവ് പിൻവലിക്കപ്പെടുകയാണുണ്ടായത്. അതിനാൽ, പതിവുപോലെ തടവറ പ്രേഷിതർക്ക് വിശുദ്ധവാരത്തിൽ ജയിലുകളിൽ പ്രവേശിക്കാൻ കഴിഞ്ഞു. എങ്കിലും, ഭാവിയിൽ വീണ്ടും ഇത്തരം പ്രവർത്തനങ്ങൾ തടയപ്പെട്ടേക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
തടവറ പ്രേഷിതപ്രവർത്തനങ്ങളുടെ പ്രാധാന്യം
കത്തോലിക്കാ സഭ വളരെ പ്രധാനമായി എക്കാലവും കരുതുന്ന തടവറ പ്രേഷിത പ്രവർത്തനങ്ങൾക്ക് തെറ്റിദ്ധാരണാജനകമായ ഒരു പരിവേഷം നൽകുവാൻ ചില തത്പരകക്ഷികൾ ശ്രമിച്ചുവരുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. കേരളത്തിൽ പ്രവർത്തനസജ്ജമായ അമ്പത്തിമൂന്ന് ജയിലുകളിലായി ഏഴായിരത്തിൽപ്പരം തടവുപുള്ളികളാണ് നിലവിലുള്ളത്. മൂന്ന് ഓപ്പൺ ജയിലുകളിലായി മാത്രം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ടായിരത്തിനടുത്ത് തടവുകാരുണ്ട്. പലവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ശിക്ഷാ കാലാവധിയിൽ ആയിരിക്കുന്ന നല്ലൊരുശതമാനം പേരും ജീവിതത്തെ തിരികെ പിടിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിന് അവരെ സഹായിക്കുകയാണ് അടിസ്ഥാനപരമായി കത്തോലിക്കാ സഭയുടെ ജയിൽപ്രഷിത ശുശ്രൂഷയുടെ ലഷ്യം. ജീസസ് ഫ്രറ്റേണിറ്റി എന്ന പേരിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.
1981ൽ രൂപീകരിക്കപ്പെട്ട ഈ സംഘടന 1986 മുതൽ തടവറ പ്രേഷിത മേഖലയിൽ സജീവ സാന്നിധ്യമാണ്. കാലാകാലങ്ങളിൽ സേവനം ചെയ്യുന്ന ജയിൽ അധികാരികളിൽനിന്നു വളരെ നല്ല സമീപനമാണ് ഈ സംഘടനയ്ക്കു നാളിതുവരെയും ലഭിച്ചിട്ടുള്ളത്. നിലവിലുണ്ടായിരുന്ന പ്രവർത്തനാനുവാദം പുതുക്കി ലഭിക്കുന്നതിന് മുമ്പായി നടത്തപ്പെട്ട ഇന്റലിജൻസ് അന്വേഷണത്തിലും മറ്റു വിലയിരുത്തലുകളിലും മോശമായ റിപ്പോർട്ടുകൾ ഒന്നുമില്ല എന്നുള്ളത് ഈ സംഘടനയുടെ മേന്മ വിളിച്ചോതുന്നു. വിശദമായ അന്വേഷണങ്ങൾക്കുശേഷം ലഭിച്ച അനുമതിയാണ് പ്രത്യേക കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ നൽകപ്പെട്ട ഒരു ഉത്തരവിന്റെ പേരിൽ നിർത്തലാക്കപ്പെട്ടത്.
കെസിബിസി ജയിൽ മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജയിലുകളിലും സമീപകാലത്ത് ജയിൽശിക്ഷ കഴിഞ്ഞവർക്കിടയിലുമായി പ്രവർത്തിക്കുന്ന ഇരുനൂറിൽപ്പരം ശുശ്രൂഷകരാണുള്ളത്. ഏതാണ്ട് എല്ലാ ജയിലുകളിലും അവർ സന്ദർശനം നടത്തുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രചോദനാത്മകമായ ക്ലാസുകൾ, സൻമാർഗിക ഉപദേശങ്ങൾ, കൗൺസിലിംഗ് തുടങ്ങിയവയാണ് തടവറ പ്രേഷിതരുടെ പ്രധാന ശുശ്രൂഷകൾ. നിരാശയിലും പ്രതികാര ചിന്തയിലും അകപ്പെട്ടിരിക്കുന്ന തടവുകാരിൽ പ്രതീക്ഷയും പ്രത്യാശയും വളർത്തുവാനും നന്മയുടെ ജീവിത വഴി തെരഞ്ഞെടുത്ത് മാനസാന്തരപ്പെട്ട് പുതിയൊരു വ്യക്തിയായി മാറുവാനും ഇത്തരം ഇടപെടലുകൾ അനേകരെ സഹായിക്കുന്നു.
പുതുജീവിതത്തിലേക്ക്
ഇതിനകം ആയിരക്കണക്കിന് പേരെ തിരികെ ജീവിതത്തിലേക്ക് എത്തിക്കുവാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. നിരന്തരമായി സമ്പർക്കം പുലർത്തുകയും നല്ല കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുകയും ചെയ്യുന്നതുവഴിയായി ജയിൽജീവിതത്തിന്റെ അവസാനത്തോടുകൂടി പുതിയ തീരുമാനങ്ങളുമായി ജീവിതത്തിലേക്കു മടങ്ങുന്നവരുണ്ട്. എന്നാൽ, ഒരുവിഭാഗംപേർക്ക് അൽപ്പകാലത്തേക്കുകൂടി പിന്തുണ ആവശ്യമായി വരുന്നു. അത്തരത്തിൽ സഹായം ആവശ്യപ്പെടുന്നവർക്കായി സ്ഥാപിതമായിട്ടുള്ളവയാണ് സ്നേഹാശ്രമങ്ങൾ എന്നപേരിലുള്ള പുനരധിവാസ കേന്ദ്രങ്ങൾ. തൃശൂർ ജില്ലയിൽ വെട്ടുകാടും, തിരുവനന്തപുരത്ത് മൺവിളയിലും കാഞ്ഞിരപ്പള്ളിക്കടുത്ത് ഇഞ്ചിയാനിയിലുമായി മൂന്ന് സ്നേഹാശ്രമങ്ങളുണ്ട്. ജയിൽ വിമോചിതരായി ജീവിതത്തിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്കു വീണ്ടും വഴിതെറ്റാതിരിക്കാനുള്ള പരിശീലനമാണ് അവിടെ ലഭ്യമാക്കിയിരിക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകമായുള്ള സ്നേഹാശ്രമങ്ങളിൽ പരമാവധി ആറുമാസമാണ് ഒരാൾക്ക് താമസിക്കാൻ സാധിക്കുക. ആ കാലത്തിനിടയിൽ വ്യക്തിപരമായുള്ള പ്രശ്നങ്ങൾ, മാനസികാരോഗ്യം സംബന്ധിച്ച പരിമിതികൾ, അഡിക്ഷനുകൾ, കുടുംബ സംബന്ധമായ വെല്ലുവിളികൾ തുടങ്ങിയവ കഴിവതും പരിഹരിക്കാൻ ആശ്രമത്തിലെ ജീവിതത്തിലൂടെ കഴിയുന്നു. ആവശ്യമായ ചികിത്സയും കൗൺസിലിംഗും അന്തേവാസികൾക്കു നൽകിവരുന്നുണ്ട്. ഇതിനകം നൂറുകണക്കിന് പേർ സ്നേഹാശ്രമങ്ങളിലൂടെ ജീവിതത്തെ തിരികെ പിടിച്ചിട്ടുണ്ട്. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുറ്റവാസനകളാലും ലഹരിയോടുള്ള അഭിനിവേശത്താലും കുടുംബപരമായ പ്രശ്നങ്ങളാലും പ്രതികാര ചിന്തയാലും തിരികെ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ള അനേകരാണ് ഇത്തരത്തിൽ സ്വസ്ഥമായ കുടുംബജീവിതത്തിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽത്തന്നെ കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രറ്റേണിറ്റയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്.
കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകൾ
കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരിക്കുന്നവരിലും തന്നെ ദർശിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനമാണ് (മത്തായി 25:36) കത്തോലിക്കാ സഭയുടെ തടവറ പ്രേഷിത പ്രവർത്തനങ്ങളുടെ അടിത്തറ. മനസാന്തരപ്പെടുന്ന പാപികളെക്കുറിച്ചുള്ള ബൈബിളിലെ ദർശനങ്ങളും ശുശ്രൂഷാരംഗങ്ങളിൽ മുഴുകിയിരിക്കുന്നവർക്ക് ആവേശമാണ്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് അതിൽനിന്നു പിന്മാറാൻ ഒരു വ്യക്തി സ്വീകരിക്കുന്ന തീരുമാനം അത്യന്തം മഹനീയമാണ്. അതിനു വഴിയൊരുക്കുന്ന പ്രവർത്തികളോളം മഹത്തരമായി മറ്റൊന്നുമില്ല എന്നാണ് സഭയുടെ എക്കാലത്തെയും നിലപാട്. അതിനാൽത്തന്നെ കത്തോലിക്കാ സഭ ഒരിക്കലും പിന്നോട്ടുമാറാൻ ഉദ്ദേശിക്കുന്ന പ്രവർത്തനമേഖലയല്ല തടവറ പ്രേഷിതത്വം. ഈ പ്രവർത്തനങ്ങൾ വഴിയായി രാഷ്ട്രത്തിനും സമൂഹത്തിനും ജയിൽ മിനിസ്ട്രി നൽകുന്ന സേവനങ്ങളും വിലമതിക്കാനാവാത്തതാണ്. സമൂഹത്തിനും സർക്കാരിനും തലവേദനയാകുമായിരുന്ന എത്രയോ പേരെ ഇതിനകം പുതിയൊരു ജീവിതക്രമത്തിലേക്ക് എത്തിക്കുവാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കഴിഞ്ഞിരിക്കുന്നു!
പ്രചോദനാത്മകമായ സന്ദേശങ്ങളും കൗൺസിലിംഗും മറ്റും പതിവായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം തടവുകാരും. കത്തോലിക്കാ വിശ്വാസികളായ തടവുകാരിൽ വലിയൊരു വിഭാഗം തങ്ങൾക്ക് ആവശ്യമായ ആത്മീയ പിന്തുണ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അത്തരക്കാർക്കുവേണ്ടി ജയിലിലെ പരിമിതമായ സാഹചര്യങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്. ശരിയായ ഒരു മനസാന്തരത്തിനും ജീവിത നവീകരണത്തിനും ആത്മീയ പിന്തുണ വളരെയേറെ സഹായകമാണ് എന്നതിനാൽ വർഷങ്ങളോളമായി വിവിധ ജയിലുകളിൽ വിശുദ്ധ കുർബാന പരികർമം ചെയ്യാനുള്ള അനുമതികൾ ലഭിക്കാറുണ്ട്. കത്തോലിക്കാ സഭയുടെ ജയിൽ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ തടവുകാരിൽ വരുത്തുന്ന മാറ്റങ്ങൾ എത്രമാത്രം ഗുണകരമാണ് എന്നു തിരിച്ചറിഞ്ഞിട്ടുള്ള ജയിൽ അധികൃതർ ജാതിമതഭേദമന്യേ തടവറ പ്രേഷിതരുടെ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പ്രോത്സാഹനമാണ് നൽകിവരുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് അനാവശ്യമായ വിവാദങ്ങളെയും പ്രവർത്തന വിലക്കുകൾക്കുള്ള ശ്രമങ്ങളെയും കാണേണ്ടത്. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സങ്കീർണമായ ഒരു സാമൂഹിക സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആധുനിക സമൂഹത്തിൽ കുറ്റകൃത്യങ്ങളും അവയുടെ ആവർത്തന സ്വഭാവവും വർധിക്കുകയാണ്. സമാന്തരമായി ലഹരിയുടെ ഉപയോഗവും അനുബന്ധ പ്രതിസന്ധികളും ജീവിതതകർച്ചകളും വർധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ സമൂഹത്തിൽ ഉറപ്പുവരുത്താൻ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്. തടവറകളിൽ അകപ്പെടുന്ന കുറ്റവാളികൾക്കിടയിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ സുശക്തമായ സംവിധാനങ്ങളുള്ള കത്തോലിക്കാ സഭയുടെ ജീസസ് ഫ്രറ്റേണിറ്റിയെയും മറ്റു സംഘടനകളെയും കൂടുതൽ ഉപയോഗപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കാനുമാണ് ഭരണകർത്താക്കളും ഉദ്യോഗസ്ഥരും തയാറാകേണ്ടത്.