Views

"ക്രിസംഘി"കളാക്കപ്പെടുന്ന ക്രൈസ്തവർ!
  • 12 Dec
  • 2022

"ക്രിസംഘി"കളാക്കപ്പെടുന്ന ക്രൈസ്തവർ!

ചിലർക്ക് ആരോ ചാർത്തിക്കൊടുത്ത "ക്രിസംഘികൾ" എന്ന വിചിത്രനാമത്തെ തലക്കെട്ടാക്കിക്കൊണ്ട് "ന്യൂസ് മിനുട്ട്" എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തെ വിവർത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരളത്തിലെ സാക്ഷാൽ "മാധ്യമം". ചില കാഴ്ചകൾ മാത്രം കാണാൻ കഴിവുള്ള "പ്രബുദ്ധ" മാധ്യമങ്ങളുടെയും, അത്തരം മാധ്യമപ്രവർത്തനത്തെ ഉപജീവനമാർഗ്ഗമാക്കി മാറ്റിയിരിക്കുന്നവരുടെയും എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വിചിത്രമായ ആഖ്യാനങ്ങളും ആരോപണങ്ങളും തുടർക്കഥകളാവുകയാണ്.

അവാസ്തവങ്ങളും, അർദ്ധസത്യങ്ങളും അക്കമിട്ട് നിരത്തി, അന്ധമായ സംഘപരിവാർ ആഭിമുഖ്യം അലങ്കാരമായി കൊണ്ടുനടക്കുന്ന അപൂർവ്വം ചിലരെ മാത്രം തെരഞ്ഞുപിടിച്ച് നിരീക്ഷിച്ച് അത്തരക്കാരുടെ പ്രഘോഷണങ്ങളെയും സഭാവിരുദ്ധരുടെ ദുരാരോപണങ്ങളെയും സഭയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ ചുമലിൽ അടിച്ചേൽപ്പിച്ച് അവസാനിപ്പിച്ചിരിക്കുന്ന "ന്യൂസ് മിനുട്ട്" ലേഖനത്തിന് പിന്നിൽ യഥാർത്ഥത്തിൽ ആരാണെന്നും, അതിന്റെ ലക്‌ഷ്യം എന്താണെന്നും ഊഹിക്കാൻ ബുദ്ധിമുട്ടില്ല. 

കേരളത്തിൽ സമീപവർഷങ്ങളായി അനുഭവവേദ്യമായിരിക്കുന്ന, അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനകളുടെ പ്രവർത്തനങ്ങളും അതിന്റെ ഭാഗമായ അസ്വാരസ്യങ്ങളും ഭീഷണികളും വെറും കെട്ടുകഥകൾ മാത്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ആ പുതുതലമുറ ഓൺലൈൻ മാധ്യമം നടത്തുന്നതെന്ന് നിശ്ചയം. "മാധ്യമം" പത്രത്തിന്റെ ഓൺലൈൻ പോർട്ടൽ മണിക്കൂറുകൾക്കുള്ളിൽ അത് ഏറ്റെടുത്ത് വിവർത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചതും അതേ ലക്ഷ്യത്തോടെ തന്നെയാണ്. കേരളത്തിലെ ഇസ്ലാം - ക്രിസ്ത്യൻ ബാന്ധവം, കത്തോലിക്കാ സമൂഹത്തിന്റെയും സഭാനേതൃത്വത്തിന്റെയും നിലപാടുകൾ, സംഘപരിവാറിന്റെ അജണ്ടകൾ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളാണ് ക്രൈസ്തവ നാമധാരിണിയായ ലേഖിക പരാമർശ വിധേയമാക്കുന്നത്.

കേരളത്തിലെ ഇസ്ലാം - ക്രിസ്ത്യൻ ബാന്ധവം 

ലോകത്തിൽ പലയിടങ്ങളിലും ഇസ്ലാം - ക്രിസ്ത്യൻ സംഘർഷങ്ങൾ ഉണ്ടെന്നും, രക്തരൂക്ഷിതമായ ആക്രമണങ്ങൾ പതിവാണെന്നും, എന്നാൽ കേരളത്തിലെ സ്ഥിതി വളരെ വ്യത്യസ്തമാണെന്നും പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ഇസ്ലാമിന് ആറു നൂറ്റാണ്ടുകൾക്ക് മുമ്പ് രൂപംകൊണ്ട ക്രൈസ്തവ സമൂഹമാണ് അന്നുമുതൽ ഇന്നുവരെയും ഇസ്ലാമിക ഭീകരരുടെ മുഖ്യ ശത്രുക്കൾ എന്നതിൽ സംശയമില്ല. ലോകമെമ്പാടും അപ്രകാരമാണെന്ന കാര്യത്തിൽ ലേഖികയ്ക്ക് ആശയക്കുഴപ്പമില്ലെങ്കിലും കേരളം തികച്ചും വ്യത്യസ്തമായ ഒരു ദേശമാണ് എന്ന് സ്ഥാപിക്കാൻ ആദ്യന്തം ശ്രമിക്കുന്നു.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നിരോധനം വരെ എത്തി നിൽക്കുന്ന ഇസ്ലാമിക ഭീകരവാദം സംബന്ധിച്ച സംഭവവികാസങ്ങളും അനുബന്ധ ചർച്ചകളും ഇന്നും ചില കോണുകളിലെങ്കിലും സജീവമായി നിലനിൽക്കുമ്പോഴും, കേരളത്തിലെ ഇത്തരം പ്രവർത്തനങ്ങൾ കേവലം സംഘപരിവാർ ഗൂഢാലോചനകളും ആരോപണങ്ങളും മാത്രമാണെന്നാണ് "ന്യൂസ് മിനുട്ടിന്റെ" പക്ഷം! ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിങ്ങനെ സമീപകാലങ്ങളിൽ വലിയ വിവാദങ്ങളായി മാറിയ ആരോപണങ്ങൾ വെറും വ്യാജപ്രചാരണങ്ങൾ മാത്രമാണ്, ഇത്രമാത്രം നിഷ്കളങ്കരായ (കേരളത്തിൽ മാത്രമുള്ള) മുസ്ളീം സമൂഹത്തെ തെറ്റുകാരാക്കി ചിത്രീകരിക്കാൻ കേരളത്തിലെ ക്രൈസ്തവരിൽ ഒരു വിഭാഗവും, കത്തോലിക്കാ സഭാ നേതൃത്വവും സംഘപരിവാറിന് കൂട്ടുനിൽക്കുകയാണ് എന്ന് ലേഖനം സ്ഥാപിക്കാൻ ശ്രമിക്കുന്നു. "കണക്കില്ലാത്ത" സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമാണ് ബിജെപിയുമായുള്ള സഭയുടെ കൂട്ടുകെട്ടിന് അടിസ്ഥാനമെന്ന കടംകൊണ്ട ഒരു ആരോപണത്തിലാണ് ലേഖനം അവസാനിക്കുന്നത്.

കേരളത്തിൽ ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾ യാതൊന്നും തിരിച്ചറിയപ്പെട്ടിട്ടില്ല, അങ്ങനെയൊന്ന് ഇല്ലേയില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ലേഖിക, ഒന്നുകിൽ ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ചതായിരിക്കണം, അല്ലെങ്കിൽ മനപ്പൂർവ്വം പച്ചക്കള്ളം പറയുന്നു! ലൗജിഹാദ് അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് എന്ന് സ്ഥാപിച്ചെടുക്കാൻ മാധ്യമങ്ങളും സർക്കാരും ഉൾപ്പെടെ ഇവിടെ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് എന്നുള്ളത് വ്യക്തം. എന്നാൽ, മതംമാറ്റം ലക്ഷ്യം വച്ചുള്ള പ്രണയക്കെണികൾ പെൺകുട്ടികൾക്കായി ഒരുക്കപ്പെടുന്നുന്നുണ്ട് എന്നതിന് വളരെ വ്യക്തമായ തെളിവുകൾ നിരവധി ലഭ്യമാണ്. ഇത്തരമൊന്ന് കേരളത്തിലുണ്ട് എന്ന് നിസ്സംശയം തുറന്നുപറയാൻ തയ്യാറായിട്ടുള്ള മുൻ ഡിജിപിമാർ ഉൾപ്പെടെയുള്ള നിരവധി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുണ്ട്. ഔദ്യോഗിക സ്ഥാനങ്ങളിൽ ആയിരുന്നപ്പോൾ എന്തുകൊണ്ടാണ് അക്കാര്യങ്ങൾ പറയാൻ പറ്റാതെപോയിട്ടുള്ളത് എന്നുള്ളതിനും അവർക്ക് വ്യക്തമായ ഉത്തരമുണ്ട്. ആടിനെ പട്ടിയാക്കേണ്ടതും, ചെന്നായെ ചെമ്മരിയാട് ആക്കേണ്ടതും ആരുടെ ആവശ്യമാണ് എന്ന് ചിന്താശേഷിയുള്ളവർക്ക് എളുപ്പം മനസിലാകും. പ്രണയക്കെണികൾ സംബന്ധിച്ച ആരോപണങ്ങൾ ഒരു ഉദാഹരണം മാത്രമാണ്.

ക്രൈസ്തവ സമൂഹത്തിനെതിരായ ബൗദ്ധിക നീക്കങ്ങൾ 

സമീപകാലങ്ങളിലായി കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വം, പൗരോഹിത്യം, സന്യാസം, സഭയുടെ വിവിധ സേവന മേഖലകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടാനും അവമതിക്കപ്പെടാനും ഇടയാക്കിയതിന് പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനകളുടെ പിൻബലമുള്ള "മാധ്യമം" ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. സഭയുടെയും, ക്രൈസ്തവ സമൂഹത്തിന്റെയും ആന്തരിക വിഷയങ്ങളിൽപോലും കൈകടത്തി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും, തെറ്റിദ്ധാരണാജനകമായ ലേഖനങ്ങൾ നിരന്തരം പ്രസിദ്ധീകരിച്ച് സഭയെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങൾ അവഗണിക്കാനാവാത്തവയാണ്. സാമുദായികമായി ഒരുകാലഘട്ടത്തിൽ നിലനിന്നിരുന്ന അടുപ്പം കുറഞ്ഞുവന്നിരിക്കുന്നു എന്ന ലേഖികയുടെ ആശങ്ക കൂടുതൽ ആഴമുള്ള പഠനങ്ങൾ ആവശ്യപ്പെടുന്നു. 

അനാവശ്യമായതും, ഊതിപ്പെരുപ്പിച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ചില വർഷങ്ങളായി കേരളത്തിൽ വിവിധയിടങ്ങളിൽ അരങ്ങേറിയ നിരവധി സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇസ്ലാമിക സംഘടനകളുടെ നേരിട്ടും അല്ലാതെയുമുള്ള പിന്തുണ ഉണ്ടായിട്ടുള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിലും, അധികാര സ്ഥാനങ്ങളിലും, സാംസ്‌കാരിക രംഗങ്ങളിലും നുഴഞ്ഞുകയറി ക്രൈസ്തവർക്കും സഭാനേതൃത്വത്തിനും എതിരെ നീക്കങ്ങൾ നടത്തുന്ന ഒരു ചെറിയ വിഭാഗം സമീപകാലങ്ങളിലായി കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട് എന്നുള്ള വാസ്തവത്തെയും തള്ളിക്കളയാനാവില്ല. വിവിധ സാമൂഹ്യമാധ്യമങ്ങൾ കേന്ദ്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെയും, പൗരോഹിത്യം, സന്യാസം തുടങ്ങിയവയെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോകളും ലേഖനങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു തുടങ്ങിയതും സമീപ വർഷങ്ങളിലാണ്. ക്രൈസ്തവ യുവതീ യുവാക്കൾ പോലും വഴിതെറ്റിക്കപ്പെടുന്ന വിധത്തിലുള്ള ക്യാംപെയ്നിംഗുകൾ ചില സംഘടനകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതായും, അത്തരക്കാർ ഒട്ടേറെ തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ച് പെൺകുട്ടികളെ ഉൾപ്പെടെ വശംവദരാക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിരോധിക്കാനായി ചിലർ രംഗത്തിറങ്ങിയത്. ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുകയും, ഒട്ടേറെ മുൻനിര നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തതോടെ ഇത്തരക്കാരുടെ പ്രവർത്തനങ്ങൾക്ക് അൽപ്പം ശമനം കാണപ്പെടുന്നുണ്ട് എങ്കിലും അത് ശാശ്വതമാണെന്ന് കരുതാനാവില്ല. 

ആസൂത്രിതമായി നടന്നുവന്ന വ്യാജപ്രചാരണങ്ങൾ, അധിക്ഷേപ ശ്രമങ്ങൾ, സ്ഥാപനങ്ങൾക്കും, നേതൃത്വങ്ങൾക്കും എതിരെയുള്ള നീക്കങ്ങൾ, മന്ത്രി സ്ഥാനം വരെ ദുരുപയോഗിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ, വിശ്വാസികളെ സഭയിൽനിന്ന് അകറ്റാനുള്ള ശ്രമങ്ങൾ എന്നിങ്ങനെ നിരന്തരമായി നടന്നുവന്ന വിവിധ പ്രവർത്തനങ്ങൾ തിരിച്ചറിയുകയും പ്രതികരിക്കുകയുമാണ് ക്രൈസ്തവ സമൂഹത്തിൽ സംഭവിച്ചിട്ടുള്ളത്. ഹിജാബ് വിഷയം മാത്രം ഉയർത്തി കഴിഞ്ഞ ഒരു വർഷത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കരുതിക്കൂട്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് നാലിൽപ്പരം അക്രമ സംഭവങ്ങളാണ്. സാമൂഹിക സൗഹാർദം തകർക്കാൻ പോന്ന സംഭവങ്ങൾ വേറെയും പലതും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങളെയും കാരണങ്ങളെയും പരിഗണിക്കാതെ, എല്ലാം സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളിൽനിന്നുള്ള ഗൂഢാലോചനയുടെ ഭാഗം എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് അതിബുദ്ധിയുടെ പ്രകടനമാണ്.

"ക്രിസംഘി"കളുടെ സംഘപരിവാർ ബന്ധം 

ബിജെപി - സംഘപരിവാർ സംഘടനകളുടെയും പ്രവർത്തകരുടെയും മറ്റു മതവിഭാഗങ്ങളോടും സമുദായങ്ങളോടുമുള്ള നിലപാടുകൾ സുവ്യക്തമാണ്. ബിജെപി ഭരണം നടത്തുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികൾ രഹസ്യമാക്കി വയ്ക്കപ്പെടുന്നവയല്ല. കേരളകത്തോലിക്കാ സഭാ നേതൃത്വം ഒട്ടേറെ അവസരങ്ങളിൽ അത്തരം സംഭവങ്ങളെക്കുറിച്ച് ശക്തമായ പ്രതികരണങ്ങൾ നടത്തിയിട്ടുള്ളതാണ്. മതമൗലികവാദം ആധിപത്യം നേടുന്നത് ഏത് മതവിഭാഗങ്ങളിലായാലും, അതിന്റെ കാരണങ്ങൾ എന്തുതന്നെ ആയാലും ഫലം ഒന്നുമാത്രമായിരിക്കും, ഇതര മത വിധ്വേഷം. അതിനാൽത്തന്നെ കത്തോലിക്കാ സഭയിൽ ഇത്തരം പ്രവർത്തന പദ്ധതികളോ ആശയ പ്രചരണങ്ങളോ രൂപപ്പെടുന്നതിനെ എക്കാലവും സഭാ നേതൃത്വം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. 

എന്നാൽ, കേരളത്തിന്റെ പശ്ചാത്തലത്തിൽ, ചില പ്രത്യേക മേഖലകളിലും, ഇടങ്ങളിലും വളരെ രൂക്ഷമായി അനുഭവപ്പെട്ട തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തരിൽനിന്നുള്ള ഭീഷണികളുടെ അനുബന്ധമായി അതിനെതിരെ പ്രവർത്തനസജ്ജരായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. മുസ്ളീം വിരോധത്തെ രാഷ്ട്രീയ ആയുധമായി കാണുന്ന സംഘപരിവാർ സംഘടനകൾ അത്തരം നീക്കങ്ങളെ മുതലെടുക്കാൻ ശ്രമിച്ചിട്ടുണ്ടാവാം. എങ്കിലും, ചില തീവ്ര ഇസ്ലാമിക സംഘടനകളുടെ ഭാഗത്തുനിന്നുള്ള ഭീഷണികൾ കെട്ടുകഥകളാകുന്നില്ല. കേരളത്തിൽ ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്ന വെളിപ്പെടുത്തലുകളും, കേരളത്തിൽനിന്ന് പോയി വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായി മാറിയ നൂറുകണക്കിന് പേരുണ്ടെന്ന റിപ്പോർട്ടും, SIMI മുതൽ PFI വരെയുള്ള സംഘടനകളുടെ നിരോധനവും, അനുബന്ധ അറസ്റ്റുകളും തുടങ്ങി തീവ്ര ഇസ്ലാമിക സംഘടനകളുടെ കേരളത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ കേവലം സംഘപരിവാർ സൃഷ്ടികളാണെന്നോ, "കാസ" എന്ന ഒരു സംഘടനയുടെ പ്രവർത്തനഫലമാണെന്നോ സ്ഥാപിക്കാൻ ശ്രമം നടക്കുന്നത് നിഷ്കളങ്കമെന്ന് കരുതാനാവില്ല.

കേരളകത്തോലിക്കാ സഭാ നേതൃത്വവും, മറ്റ് ക്രൈസ്തവ നേതൃത്വങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വിഷയമാണ് കേരളത്തിലെ ഇസ്ലാം - ക്രിസ്ത്യൻ ബന്ധങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളും, വർദ്ധിച്ചുവരുന്ന വിവിധ ഭീഷണികളും. രാഷ്ട്രീയ നേതൃത്വങ്ങളോ മാധ്യമ സിൻഡിക്കേറ്റുകളോ എത്രയൊക്കെ തമസ്കരിക്കാൻ ശ്രമിച്ചാലും തേഞ്ഞുമാഞ്ഞ് പോകാത്ത പലതും ഈ സമൂഹത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരു ചെറിയ വിഭാഗം തീവ്ര ചിന്താഗതിക്കാരെ നിലയ്ക്ക് നിർത്താൻ സമുദായ നേതൃത്വങ്ങളും മാധ്യമങ്ങളും ശ്രദ്ധ ചെലുത്തുന്നതിന് പകരം മൂടിവയ്ക്കാനും, കള്ളങ്ങൾ പ്രചരിപ്പിക്കാനും, കുറ്റങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ കേരളം കൂടുതൽ അപകടകരമായ അവസ്ഥയിലേയ്ക്ക് പരിണമിച്ചുകൊണ്ടേയിരിക്കും എന്ന് തീർച്ച.