Views

പരിഹാരമില്ലാതെ തുടരുന്ന  അതിജീവന പ്രശ്നങ്ങള്‍
  • 28 Aug
  • 2022

പരിഹാരമില്ലാതെ തുടരുന്ന അതിജീവന പ്രശ്നങ്ങള്‍


കേരളത്തിലെ സാധാരണക്കാരായ രണ്ടു പ്രധാന വിഭാഗങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. തീരദേശവാസികളും കര്‍ഷകരുമാണ് ആ രണ്ടു വിഭാഗങ്ങള്‍. ഇരുകൂട്ടരുടെയും പ്രശ്നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉടലെടുത്തതല്ല, മറിച്ച്, പതിറ്റാണ്ടുകളുടെ ചരിത്രമുള്ളവയാണ്. ഒറ്റപ്പെട്ടതും, ചെറിയ രീതിയിലുള്ളതുമായ പല ശ്രമങ്ങള്‍ പലപ്പോഴായി നടത്തിയെങ്കിലും ഭരണകൂടത്തിന്‍റെ ശ്രദ്ധ നേടിയെടുക്കാനോ, ഇടപെടലുകള്‍ നടത്താനോ കഴിയാതെ വരികയും കാലം കഴിയുംതോറും പ്രതിസന്ധികള്‍ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇരുകൂട്ടരും പ്രത്യക്ഷ സമര രംഗത്തേയ്ക്ക് സംഘടിതമായി ഇറങ്ങിയിരിക്കുകയാണ്. 

വിഴിഞ്ഞത്തെ പ്രതിസന്ധികള്‍ 
വളരെ രൂക്ഷമായ തീരശോഷണത്തിന് കേരളത്തിലെ തീരപ്രദേശങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന പഠനറിപ്പോര്‍ട്ടുകള്‍ പലതുണ്ട്. നാഷണല്‍ സെന്‍റര്‍ ഫോര്‍ സസ്റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്മെന്‍റ് തങ്ങളുടെ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ 63% തീരവും തീരശോഷണത്തിന് വിധേയമാണ് എന്നാണ്. ആ പ്രദേശവാസികളെല്ലാം കാലങ്ങളായി കടുത്ത ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്നു. ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ പേര്‍ക്ക് കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് കേരളത്തിന്‍റെ പൊതുവായ സാഹചര്യമാണെങ്കില്‍, വിഴിഞ്ഞം മുതല്‍ തെക്കോട്ടുള്ള തീരപ്രദേശത്ത് കൂടുതല്‍ അപകടകരമായ സാഹചര്യമാണുള്ളത്. 2015ല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായി കരാറില്‍ എത്തുകയും അതിനുശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും  ചെയ്തതോടെ തീരദേശത്ത് കടലാക്രമണവും, കടല്‍ കയറ്റവും പതിന്മടങ്ങായി വര്‍ദ്ധിക്കുകയും നൂറുകണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു. തുറമുഖ നിര്‍മ്മാണം മല്‍സ്യ ലഭ്യതയെയും വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നതിനാല്‍, ഒരേസമയം സ്വത്തും സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെടുകയും ഒപ്പം തൊഴിലും വരുമാനവും ഇല്ലാതാവുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ് പതിനായിരക്കണക്കിന് തീരദേശവാസികള്‍ക്ക് ഉള്ളത്. 
മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിരുന്നത് മാത്രമാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്നത്. വിജയകരമായി പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന വിലയിരുത്തലുകളായിരുന്നില്ല പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയ ഏജന്‍സികള്‍ക്ക് പ്രാരംഭം മുതലുണ്ടായിരുന്നത്. ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC), AECOM,, ഏണസ്റ്റ് ആന്‍ഡ് യംഗ് തുടങ്ങിയ ഏജന്‍സികള്‍ക്ക് പുറമെ, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും (CAG)  2010 മുതല്‍ 2015 വരെ പദ്ധതിയുടെ പ്രയോഗികതയില്‍ വ്യക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ഉണ്ടായിട്ടുണ്ട്. 
അത്തരം തടസങ്ങളെയെല്ലാം മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോയ സര്‍ക്കാരുകളും, അദാനി ഗ്രൂപ്പും കേരളത്തെ വലിയൊരു പ്രതിസന്ധിയുടെ മുനമ്പിലേ
യ്ക്ക് എത്തിക്കുകയായിരുന്നു. പദ്ധതി തുടങ്ങി ആദ്യവര്‍ഷം മുതല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും, ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും സര്‍ക്കാര്‍ ഇന്നോളവും തയ്യാറായിട്ടില്ല. മുന്‍കാല വാഗ്ദാനങ്ങള്‍ ഒരിക്കലും നടപ്പായിട്ടില്ലാത്ത ചരിത്രമാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ളത്. പാര്‍പ്പിടം മുതല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ടിരുന്ന സഹായവാഗ്ദാനങ്ങള്‍വരെ പാലിക്കപ്പെടാതെ അവശേഷിക്കുകയാണ്. 
ഈ സാഹചര്യത്തിലാണ് വിഴിഞ്ഞത്തെ തീരദേശവാസികള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരമുഖത്തിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. ഈ അതിജീവന സമരത്തില്‍ അവരെ പിന്തുണയ്ക്കാനും, അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഒപ്പം ചേരാനുമുള്ള ധാര്‍മ്മിക ചുമതല ഓരോ മലയാളിക്കുമുണ്ട്.
സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ 
     
നീലഗിരി ബയോസ്ഫിയറുമായി ബന്ധപ്പെട്ട് ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് നല്‍കിയ കേസില്‍ 1995ല്‍ വന്ന ആദ്യ വിധിയെ തുടര്‍ന്നുള്ള സംഭവപരമ്പരകളാണ് ഇപ്പോള്‍ കേരളത്തിലെ വലിയൊരു വിഭാഗം കര്‍ഷക ജനതയ്ക്ക് ഭീഷണിയായി എത്തിനില്‍ക്കുന്നത്. പരിസ്ഥിതി ദുര്‍ബ്ബലമേഖലകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ആവശ്യമുണ്ട് എന്ന സുപ്രീംകോടതി വിലയിരുത്തലാണ് അടിസ്ഥാനം. സമാനമായ എല്ലാകേസുകളും 1995ന് ശേഷം ആദ്യകേസിന് അനുബന്ധമായാണ് കോടതി പരിഗണിച്ചുവരുന്നത്. ഈ വിഷയത്തെക്കുറിച്ച് പഠിച്ച് നിയന്ത്രണങ്ങള്‍ ആവശ്യമായ സ്ഥലങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിശ്ചയിക്കാന്‍ സുപ്രീം
കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപംനല്‍കിയ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി 2013ല്‍ കരട് മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു. തുടര്‍ന്ന് സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും അറിയിക്കാന്‍ ആവശ്യപ്പെടുകയുണ്ടായെങ്കിലും കേരളത്തില്‍നിന്ന് അതിനുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ല. 
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, സംരക്ഷിത ഭൂപ്രദേശങ്ങളായി വര്‍ഗ്ഗീകരിക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി ദുര്‍ബ്ബല മേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ആവശ്യമാണ് എന്ന് 2022 ജൂണ്‍ മാസം സുപ്രീം
കോടതി വിധിച്ചിരിക്കുന്നത് കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ അത്യന്തം ദോഷകരമാണ്. മാറിവന്ന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ പുലര്‍ത്തിവന്ന തികഞ്ഞ അനാസ്ഥയാണ് ലക്ഷക്കണക്കിന് പേരെ കടുത്ത ആശങ്കയിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നത്. 18 വന്യജീവി സംരക്ഷണകേന്ദ്രങ്ങളും 5 ദേശീയ ഉദ്യാനങ്ങളുമായി 23 സംരക്ഷിത വനമേഖലകളാണ് കേരളത്തിലുള്ളത്. ഇവയുടെ സമീപപ്രദേശങ്ങളിലായി കൃഷി ചെയ്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാകുന്ന പക്ഷം, ഒരു അപ്രഖ്യാപിത കുടിയിറക്കാണ് സംഭവിക്കുക. 
അത്തരത്തില്‍ കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ഒരു വലിയ ജനസമൂഹത്തിന്‍റെ ആശങ്കകളെ ഏറ്റെടുത്തുകൊണ്ട് കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ അറുപതില്‍പ്പരം കര്‍ഷകസംഘടനകളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ചുകൊണ്ട് വിവിധ പ്രവര്‍ത്തനപദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. മേഖലാതലങ്ങളില്‍ മുതല്‍ കര്‍ഷകരെയും പ്രദേശവാസികളെയും സംഘടിപ്പിച്ചുകൊണ്ടുള്ള അതിജീവനസമര പരിപാടികളാണ് സംഘാടകസമിതി വിഭാവനം ചെയ്യുന്നത്.  

അനീതി പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങള്‍ 
സംരക്ഷിത വനമേഖലകളും, തീരദേശവും സംബന്ധിക്കുന്ന പ്രതിസന്ധികളുടെ പൊതുവായ ഒരു വസ്തുത രണ്ടും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതാണ് എന്നുള്ളതാണ്. ഒരുവശത്ത് പതിറ്റാണ്ടുകളായി പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിക്കുന്ന സാധാരണക്കാരായ കര്‍ഷകര്‍ പരിസ്ഥിതി വിരോധികളായ ചിത്രീകരിക്കപ്പെടുമ്പോള്‍, തീരദേശ വിഷയത്തില്‍ കടുത്ത പാരിസ്ഥിതിക ആഘാതവും തന്മൂലമുണ്ടാകുന്ന പ്രതിസന്ധികളും പൊതുജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്ന് അതിജീവനസമരം നടത്തുന്നവര്‍ വികസന വിരോധികളായി ചിത്രീകരിക്കപ്പെടുകയാണ്. ജനങ്ങളോടും പരിസ്ഥിതിയോടും ആത്മാര്‍ത്ഥത പുലര്‍ത്താത്ത സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത് എന്നുള്ളതാണ് അടിസ്ഥാനപരമായ വസ്തുത. പരിസ്ഥിതി സംരക്ഷണം സര്‍ക്കാരുകളുടെയും ജനങ്ങളുടെയും കൂട്ടുത്തരവാദിത്തമാണ്. ജനങ്ങളെ പുറത്താക്കി പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ആശയം പരിസ്ഥിതി മൗലികവാദമാണ്. അതോടൊപ്പം, വികസനം ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ടായാലും നടക്കണമെന്ന ചിന്തയും അതിന് പരിസ്ഥിതിയുടെ തകര്‍ച്ചയും തടസമല്ല എന്ന നിലപാടും അപകടകരമാണ്. അതിന്‍റെ പിന്നില്‍ തികഞ്ഞ സ്ഥാപിത താല്പര്യങ്ങളുണ്ട്.
ജനങ്ങളോടും, പരിസ്ഥിതിയോടും നീതിപുലര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും, പരിസ്ഥിതിവാദികളും കോര്‍പ്പറേറ്റ് കമ്പനികളും തീരുമാനിക്കുക മാത്രമാണ് ഇപ്പോള്‍ കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം. ജനങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം ഉണ്ടാക്കിയാല്‍ മാത്രം അവരുടെ കാര്യം പരിഗണിക്കാമെന്ന നില
പാട് ഈ ജനാധിപത്യ രാജ്യത്തില്‍ ഭൂഷണമല്ല.