Views

മുന്‍കന്യാസ്ത്രീകളും അശ്ലീല സാഹിത്യങ്ങളും
  • 15 Aug
  • 2022

മുന്‍കന്യാസ്ത്രീകളും അശ്ലീല സാഹിത്യങ്ങളും


മലയാള സാഹിത്യത്തിന്‍റെയും കലാസ്വാദനത്തിന്‍റെയും ഗതിമാറ്റത്തിന്‍റെ ഒരു വിലയിരുത്തലാണ് കഴിഞ്ഞ ദിവസം സാഹിത്യകാരന്‍ ടി പത്മനാഭന്‍ നടത്തിയത്. 'അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം'. എന്നായിരുന്നു ഒരു സാഹിത്യ സദസില്‍ വച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുന്‍സന്യാസിനി ലൂസി കളപ്പുരയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ ഒരാള്‍. അതിന്‍റെ കാരണം, ടി പത്മനാഭന്‍ തന്‍റെ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചവരില്‍ ഒരാള്‍ താനാണെന്ന് അവര്‍ കരുതിയതുകൊണ്ടാവാം. ലൂസി കളപ്പുരയുടെ ഉള്‍പ്പെടെ മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ചില 'ആത്മകഥകള്‍' വായിച്ചിട്ടുള്ളവര്‍ക്ക് ടി പത്മനാഭന്‍ പറഞ്ഞതിന്‍റെ പൊരുള്‍ എന്താണെന്ന് വ്യക്തമാകും. മുന്‍ സന്യാസിനിയായ ജെസ്മി എഴുതിയ 'ആമേന്‍', ലൂസി കളപ്പുര എഴുതിയിട്ടുള്ള 'കര്‍ത്താവിന്‍റെ നാമത്തില്‍', ഒരു സന്യാസിനി പോലും ആയിരുന്നില്ലാത്ത അന്നമ്മ ചാണ്ടി വ്യാജ അവകാശവാദത്തോടെ എഴുതിയ 'സ്വസ്തി' തുടങ്ങി ചില ഗ്രന്ഥങ്ങള്‍ കേരളത്തില്‍ കുറെയേറെ കോപ്പികള്‍ വിറ്റഴിഞ്ഞവയും വിവാദങ്ങള്‍ സൃഷ്ടിച്ചവയുമാണ്.
അത്തരം പുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ ബഹുഭൂരിപക്ഷവും യാഥാര്‍ഥ്യവുമായി തീരെയും ബന്ധമില്ലാത്തവയാണെന്നും, ഭാവനകളില്‍നിന്ന് ഉരുത്തിരിഞ്ഞ കഥകള്‍ മാത്രമാണ് അവയെന്നും സാമാന്യബുദ്ധിയുള്ള ഒരു മലയാളിക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. എങ്കിലും അത്തരം രചനകള്‍ക്ക് ഇവിടെ ആസ്വാദകര്‍ ഏറുന്നു എന്നുള്ളതാണ് ടി പത്മനാഭന്‍റെ നിരീക്ഷണം. യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഭാവനകളാണ് ആത്മകഥകളും ജീവിതാനുഭവങ്ങളും എന്ന വ്യാജേന ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. ശുദ്ധ സാഹിത്യത്തിനും കാമ്പുള്ള രചനകള്‍ക്കും വായനക്കാര്‍ കുറയുമ്പോള്‍ തരംതാണ ഭാവനകള്‍ക്കും കെട്ടിച്ചമയ്ക്കപ്പെട്ട ആരോപണങ്ങള്‍ക്കും ശ്രോതാക്കളും വായനക്കാരും വര്‍ദ്ധിച്ചുവരുന്നത് സാംസ്കാരിക അധപതനത്തിന്‍റെ ലക്ഷണങ്ങളാണ്. അതിനെ മുതലെടുക്കാന്‍ മുന്‍നിര പ്രസാധകരും തുനിഞ്ഞിറങ്ങുന്നത് പരിതാപകരമായ അവസ്ഥയാണ്. അതിനാല്‍, ടി പത്മനാഭന്‍റെ വാക്കുകള്‍ ആത്മവിമര്‍ശനമായെടുത്ത് തിരുത്തലുകള്‍ വരുത്തുവാന്‍ പ്രസാധകരും തയ്യാറാകണം. 

ആസ്വാദനത്തിന്‍റെ ഗതിമാറ്റങ്ങളും, സന്യാസിനിമാര്‍ നേരിടുന്ന അവഹേളനങ്ങളും 
കേരളത്തിലെ സന്യസ്തര്‍ ഒരു പ്രത്യേക പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. തങ്ങളെ സംരക്ഷിക്കാന്‍ എന്ന ഭാവേന സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്ന ഒരു കൂട്ടരില്‍നിന്നാണ് വാസ്തവത്തില്‍ അവര്‍ക്ക് ഇപ്പോള്‍ സംരക്ഷണം ആവശ്യമായിരിക്കുന്നത്. സന്യാസിനിമാര്‍ മുഴുവന്‍ പീഡിപ്പിക്കപ്പെടുന്നവരും അടിച്ചമര്‍ത്തപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമാണ് എന്ന പ്രചാരണമാണ് 'രക്ഷകരുടെ' ഉദയത്തിന് ഒരു കാരണം. സമീപകാലത്ത് ഒരു സംഘടന, 'പീഡിപ്പിക്കപ്പെടുന്ന' സന്യസ്തര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ഒരു ഫണ്ട് രൂപീകരിക്കുന്നതിനുവേണ്ടി പരസ്യമായി ധനാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നതായി കാണുകയുണ്ടായി. മറ്റൊരു സംഘടന ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, 'പുറംതള്ളപ്പെടുന്ന' സന്യാസിനിമാര്‍ക്ക് അഭയസ്ഥാനം ഒരുക്കുന്നതിനായി ഒരു വലിയ സെന്‍റര്‍ പണിയുന്നതിനുവേണ്ടി കോടികള്‍ സമാഹരിക്കുന്നതായി അറിയാനിടയായിരുന്നു. ഇത്തരം 'പ്രോജക്ടുകള്‍ക്ക്' പിന്നില്‍ മുഖ്യമായും ആട്ടിന്‍തോല്‍ ധരിച്ച ചില തല്പരകക്ഷികള്‍ ആണെന്നുള്ളത് വ്യക്തമായിട്ടുണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ഒരുവിഭാഗം നിഷ്കളങ്കര്‍ പിന്തുണ നല്‍കുന്നതായി കാണാനിടയായിട്ടുണ്ട്. തികഞ്ഞ ഒരു അബദ്ധധാരണ സന്യാസിനിമാരെക്കുറിച്ചും സന്യാസഭവനങ്ങളെക്കുറിച്ചും സന്യാസസമൂഹങ്ങളെക്കുറിച്ചും രൂപപ്പെടുത്തുവാന്‍ ഏറ്റവും കൂടുതല്‍ കാരണമായി മാറിയത് മേല്‍പ്പറഞ്ഞതരം ആത്മകഥകളായി അവതരിപ്പിക്കപ്പെടുന്ന ഭാവനാ സൃഷ്ടികളാണ്. ടി പത്മനാഭന്‍റെ തന്നെ ഭാഷയില്‍, അത്തരം അശ്ളീല സാഹിത്യത്തിന്‍റെ ആരാധകരാണ് ഈ രക്ഷക ദൗത്യം ഏറ്റെടുത്തിരിക്കുന്നവരില്‍ മോശമല്ലാത്ത ഒരു വിഭാഗം. പതിനായിരങ്ങള്‍ ഒരു പരാതിയുമില്ലാതെ മഠത്തിന്‍റെ ആവൃതിക്കുള്ളില്‍ ജീവിച്ച് ലാഭേഛയില്ലാതെ സേവനം ചെയ്യുമ്പോള്‍,  സഭാനിയമങ്ങളെയും മേലധികാരികളെയും അനുസരിക്കാന്‍ കൂട്ടാക്കാത്ത രണ്ടോ മൂന്നോ പേരുടെ വാക്കുകള്‍ വിശ്വസിച്ചുകൊണ്ടാണ്  മഠങ്ങളില്‍ മുഴുവന്‍ ചൂഷണമാണെന്ന മുറവിളിയുമായി കുറേപ്പേര്‍ ഇറങ്ങുന്നത്!
സന്യാസത്തെക്കുറിച്ചും സന്യാസിനികളെക്കുറിച്ചും തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുക എന്ന ചില സ്ഥാപിത താല്പര്യക്കാരുടെ ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ട്. കേരളത്തിലും വെളിയിലും പാവപ്പെട്ടവരും അധസ്ഥിതരുമായ ഒരു വലിയ വിഭാഗത്തിനുവേണ്ടി, എല്ലാം ഉപേക്ഷിച്ച് ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ഒരു കൂട്ടര്‍ എങ്ങനെയാണ് ലോകത്തിന് മുന്നില്‍ തെറ്റുകാരാകുന്നത് അഥവാ, തെറ്റുകാരാക്കപ്പെടുന്നത് എന്നുള്ള വിചിന്തനം ആവശ്യമാണ്. സ്വന്തം സുരക്ഷിതത്വം എന്ന ആശയം മനസിന്‍റെ അടിത്തട്ടില്‍ പോലുമില്ലാതെ ചേരികള്‍ക്കുള്ളില്‍ പോയി സേവനം ചെയ്യുന്ന നൂറുകണക്കിന് മലയാളി സന്യാസിനിമാരുണ്ട്. പതിറ്റാണ്ടുകളോളം നടത്തിയ ശ്രമഫലമായി ചേരികളെ ടൗണ്‍ഷിപ്പുകളാക്കി മാറ്റി ലോകത്തെ അമ്പരപ്പിച്ച സന്യാസിനിമാര്‍ കേരളത്തിലുണ്ട്. മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത കുറേക്കാര്യങ്ങളാണ് ഇവിടെ സന്യാസിനിമാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, ഇത്തരത്തില്‍ അവഹേളിക്കപ്പെടേണ്ടവരല്ല അവരെന്നും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവരല്ല മലയാളികള്‍. എങ്കിലും, സന്യസ്തര്‍ക്കും അവരുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ക്കും വിരുദ്ധമായ പലതും ഇവിടെ പ്രചരിപ്പിക്കപ്പെടുന്നു. അതിന് പിന്നിലെ ലക്ഷ്യങ്ങള്‍ ഏത് പ്രത്യയശാസ്ത്രത്തില്‍നിന്ന് ഉത്ഭവിച്ചതായാലും മനസ്സില്‍ നന്മയുള്ള മലയാളികള്‍ക്ക് അത് സ്വീകാര്യമാവില്ല എന്ന് തീര്‍ച്ച. 

ഒരു സാംസ്കാരിക നവോത്ഥാനം ആവശ്യം 
ഇന്നത്തെ കേരളത്തില്‍, വായന മുതല്‍ ദൃശ്യകല വരെയുള്ള എല്ലാ മേഖലകളിലും ഒരു ശുദ്ധീകരണം ആവശ്യമാണ്. ചില പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ശരാശരി മലയാളിയുടെ ഭവനത്തില്‍ കയറ്റുമായിരുന്നില്ലാത്ത രണ്ടാംകിട സാഹിത്യ രചനകള്‍ പോലും വര്‍ണ്ണാഭമായ പുറംചട്ടയോടും, കാഴ്ച്ചയില്‍ ക്വാളിറ്റിയുള്ള പ്രിന്‍റിംഗിലും പുറത്തിറക്കി, കൂടിയ വിലയ്ക്ക് വിറ്റഴിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നത് ഇന്നത്തെ പതിവ് കാഴ്ചയാണ്. സോഷ്യല്‍മീഡിയ വഴിയും മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയും സിനിമയിലൂടെയും ഇത്തരം മാന്യതകുറഞ്ഞ ആശയപ്രചരണങ്ങള്‍ നിര്‍ബ്ബാധം നടക്കുന്നു. കത്തോലിക്കാ സഭയ്ക്കും സന്യസ്തര്‍ക്കും എതിരെ കുത്തഴിഞ്ഞ പ്രചരണങ്ങള്‍ നടക്കുന്നു എന്നുള്ളതിനേക്കാള്‍, ഈ നാടിന്‍റെ സംസ്കാരത്തെ വളരെ ദോഷകരമായി ഇത്തരം പ്രവണതകള്‍ ബാധിച്ചുകഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട വസ്തുത. സമീപകാലത്ത് പുറത്തിറങ്ങിയ നിരവധി ചലച്ചിത്രങ്ങളിലൂടെയും അവയ്ക്ക് ലഭിച്ച നിരൂപക പ്രശംസയിലൂടെയും ഇന്നത്തെ കേരളത്തിന് ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ വിലയിരുത്താവുന്നതാണ്.  അഴുകിയതും, ദുര്‍ഗന്ധം വമിക്കുന്നതും, നന്മയുടെ അംശം ലവലേശം പോലുമില്ലാത്തതുമായ 'കലാ  സാഹിത്യ'സൃഷ്ടികള്‍ക്ക് അമിത പ്രചാരമുണ്ടാകുന്ന ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകേണ്ടതുണ്ട്. ടി പത്മനാഭനെപ്പോലെയുള്ള സാഹിത്യകാരന്മാര്‍ മാത്രമല്ല, സാമൂഹിക പ്രവര്‍ത്തകരും, കലാകാരന്മാരും, ചലച്ചിത്ര പ്രവര്‍ത്തകരും, പ്രസാധകരും, സര്‍ക്കാരും പുനര്‍വിചിന്തനങ്ങള്‍ക്കും തിരുത്തല്‍ നടപടികള്‍ക്കും തയ്യാറാകട്ടെ.