News Details

ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം
  • 03 Sep
  • 2022

ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം

അമൃത്സർ: ആരാധനാലയങ്ങളെയും വിശ്വാസകൂട്ടായ്മയെയും ലക്ഷ്യമിട്ടുള്ള ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം. കുറ്റക്കാർക്കെതിരെ കർക്കശ നടപടി വേണമെന്ന് അമൃത്സർ - ഛണ്ഡിഗഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യ രൂപത (സിഎൻഐ), സാൽവേഷൻ ആർമി, മെത്തഡിസ്റ്റ് ചർച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള മിശിഹാ മഹാസഭ ആവശ്യപ്പെട്ടു. അമൃത്സറിലെ അലക്സാണ്ട് ഹൈസ്കൂളിൽ നടന്ന പ്രതിഷേധയോഗത്തിൽ ഒട്ടേറെ വി ശ്വാസികളും സഭാപ്രതിനിധികളും പങ്കെടുത്തു.

കഴിഞ്ഞദിവസം തരൺതരൺ ജില്ലയിലെ തകർപൂരിലുള്ള പള്ളിക്കുനേരേ നടന്ന ആക്രമണമാണ് ഒടുവിലത്തെ സംഭവം. മുഖം മൂടി ധരിച്ച നാലംഗസംഘം പള്ളിയിൽ കടന്നുകയറി ഖാലിസ്ഥാനി മുദ്രാവാക്യങ്ങളുമായി യേശുക്രിസ്തുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങൾ തകർത്തിരിന്നു. പള്ളിമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനു തീവയ്ക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബന്ദിയാക്കിയശേഷമായിരിന്നു ആക്രമണം. സംഭവത്തിന് പിന്നാലേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

സമാധാനം കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനവും സഭാനേതൃത്വം നൽകി. പ്രശ്നത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും തരൺ തരൺ എസ്പി ആർ.എ സ്. ധില്ലൻ അറിയിച്ചു. ക്രിസ്ത്യൻ മിഷ്ണറിമാര്‍ 'നിർബന്ധിത മതപരിവർത്തനം' നടത്തുന്നുവെന്ന് സിക്കുകാരുടെ പരമോന്നത സമിതിയായ അകാൽ തക് തലവൻ ജതേദാർ പ്രസ്താവന ഇറക്കിയ ദിവസമാണു ആക്രമണം നടന്നത്. ഇക്കഴിഞ്ഞ ദിവസം തന്നെ അമൃത്സറിലെ ദാദുവാനയിൽ ക്രൈസ്തവ മിഷ്ണറിമാരുടെ സമ്മേളനം സിഖ് സായുധവിഭാഗമായ നിഹാംഗുകൾ തടസപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.