News Details

വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിരുദ്ധത: കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി
  • 02 Sep
  • 2022

വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിരുദ്ധത: കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു നടപടി തേടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക, ഒഡീഷ, ഛത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതു താത്പര്യ ഹർജിയിലാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചുഡും ജസ്റ്റീസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചിന്റെ നിർദേശം. വ്യക്തികൾക്കെതിരെയുള്ള ആക്രമണങ്ങൾ ഒരു സമുദായത്തിനെതിരായ ആക്രമണമാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതിനിടെ ഹർജിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പലസംഭവങ്ങളും വെബ്പോർട്ടലുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്നും യാഥാർഥ്യവുമായി ഇതിനു ബന്ധമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അ റിയിച്ചു. സംസ്ഥാനങ്ങളിൽ നിന്നു വിവരങ്ങൾ ശേഖരിക്കുന്നതിന് ആഭ്യന്തരമ ന്ത്രാലയത്തിനു രണ്ടുമാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് പഠിച്ചു നിരീക്ഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.

ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ബംഗളൂരിലെ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയില്‍ ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങളെന്ന് വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം ബോധിപ്പിച്ചത് വിവാദമായിരിന്നു. നാഷ്ണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്.